അരിക്കൊമ്പന്‍ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയിലേക്ക്

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളം. പറമ്പിക്കുളത്തേക്ക് ഉടന്‍ കാട്ടാനയെ മാറ്റണമെന്ന ഹൈക്കോടതി നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം കൈമാറി.അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തില്‍ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തുന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്ന തരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇതിനെയാണ് കേരളം സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാനിരിക്കുന്നത്.

പറമ്പിക്കുളം മാത്രമല്ല കേരളത്തില്‍ ഏത് സ്ഥലത്തേക്ക് ആനയെ മാറ്റിയാലും അതിനെതിരെ പ്രതിഷേധം ഉയരും. ജനങ്ങളുടെ ആശങ്കകള്‍ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാട് അനുചിതമാണെന്നാകും കേരളം സുപ്രിംകോടതിയില്‍ ഉയര്‍ത്തുന്ന വാദം.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയത്. അരിക്കൊമ്പനെ കൂട്ടിലടയ്ക്കനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ആനയെ മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പറമ്പിക്കുളം സംബന്ധിച്ച് എതിര്‍പ്പ് ഉണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കൂവെന്നും കോടതി പറഞ്ഞു. ആനയെ മാറ്റേണ്ടത് അനിവാര്യമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *