അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ എട്ടുപേർ മരിച്ചു. കാബൂളില്‍ ഒരു വീട് തകർന്ന് എട്ട് പേർ മരിക്കുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ വെള്ളിയാഴ്ച 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു.
177 കിലോമീറ്റർ (110 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.ഭൂചലനത്തിന്റെ പ്രകമ്പനം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ന്യൂഡല്‍ഹിയിലും അനുഭവപ്പെട്ടു. പർവതങ്ങളാല്‍ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനില്‍ ഭൂചലനം പതിവാണ്. രാജ്യത്ത് പ്രതിവർഷം ശരാശരി 560 പേർ ഭൂചലനത്തെ തുടർന്ന് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.നവംബറില്‍ അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുറഞ്ഞത് 27 പേർ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു.














