മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മറുപടി. സംവരണ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുന്നാക്ക സംവരണ വിഷയത്തില്‍ പാര്‍ട്ടിയില്‍ കൂടുതൽ ചർച്ച നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതിയിൽ തന്‍റെ നിലപാട് അറിയിക്കും. ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപടി കേരളത്തിൽ സ്വീകരിക്കാനാവില്ല. മുസ്‍ലിം ലീഗിനെ പിണക്കാത്ത നിലപാട് എടുക്കണമെന്നും തോമസ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തി. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കി. മുന്നാക്ക ഉദ്യോഗസ്ഥ ലോബിയുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയെന്ന് സംശയം. സവര്‍ണ സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുന്നുവെന്നും KRLCC വൈസ് പ്രസിഡന്റ് ഷാജി ജോർജ്ജ് പറഞ്ഞു.