കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
‘മാര്‍കിസ്റ്റ് അക്രമ മുറവിളി’ കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തില്‍ പ്രാധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാനുള്ള അവരുട ആഹ്വാനം ചെവികൊണ്ടാണ് ബി.ജെ.പിയും ആര്‍.എസ്.എസും സംസ്ഥാനത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ, വിശിഷ്യാ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്താനുള്ള ആസൂത്രതിത നീക്കമാണ് നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രണ്ടു നാള്‍ മുമ്പ് കണ്ണൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗമായ മോഹനനെ നിഷ്ഠൂരമായി വകവരുത്തിയത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 5 സി പി ഐ എം പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തിയത്.
സിപിഐ എം ന്റെ 300 ലേറെ പ്രവര്‍ത്തകരെ അക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. 80 ല്‍ അധികം വീടുകള്‍ തകര്‍ത്തു. 35 പാര്‍ട്ടി ഓഫീസുകള്‍ അക്രമിച്ചു. ഈ ആക്രമണങ്ങളെല്ലാം ബോധപൂര്‍വ്വം സംഘടിപ്പിച്ചതാണ്. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ആര്‍എസും എസും ബി.ജെ.പിയും നടത്തുന്ന ആസൂത്രിതമായ അക്രമണത്തോട് മൌനം കൊണ്ട് പിന്തുണ നല്‍കുകയാണ് കോണ്‍ഗ്രസും യുഡി.എഫും. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ കണ്ണൂരില്‍ മോഹനനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ കെപിസിസി തയ്യാറാകാത്തത്. ആര്‍എസ്എസ് അക്രമണത്തെ വെള്ളപൂശുകയാണ് ഈ നിലാപാടിലൂടെ കോണ്‍ഗ്രസ് ചെയ്യുന്നത്.
കേരളത്തിലെ ഒരു പ്രദേശത്തും സമാധാനത്തിന് ഭംഗമുണ്ടാകരുതെന്നതാണ് സിപിഐ എം ന്റെ ഉറച്ച നിലപാട്. സമാധാനം പരിപാലിക്കുന്നതിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നതിന് സിപിഐ. എം എല്ലാ പിന്തുണയും നല്‍കും. സമാധാനത്തിനാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.