കോവിഡ്-19: കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് കോവിഡ് പോസറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 28 ഉം 68 ഉം വയസ്സുള്ള ഏറാമല സ്വദേശികളായ രണ്ട് പേര്‍ക്കും 22 വയസ്സുള്ള നാദാപുരം സ്വദേശിക്കും 40 വയസ്സുള്ള കട്ടിപ്പാറ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആദ്യത്തെ രണ്ടുപേര്‍ മേയ് 11 നു ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗം എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായി.
മൂന്നാമത്തെയാള്‍ മെയ് 12 ന് ദുബായ് -കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തി, വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 24 ന് സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി. നാലാമത്തെ വ്യക്തി മെയ് 19 ന് റിയാദ് – കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരിലെത്തി, താമരശ്ശേരി കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 24 ന് ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയില്‍ പോസിറ്റീവായി. നാലു പേരും കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്. ഇപ്പോള്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 50 ആയി. ഇവരില്‍ 25 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ കോഴിക്കോട് സ്വദേശികളായ 25 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 8 പേര്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര്‍ കണ്ണൂര്‍ ജില്ലയിലുമാണ് ചികിത്സയിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *