19 ലക്ഷം തൊഴിലവസരങ്ങളില്‍ ആകെ നാലുലക്ഷം മാത്രമാണ് ഗവണ്‍മെന്‍റ് ജോലിയെന്നും. അതില്‍ മൂന്ന് ലക്ഷം അധ്യാപകരും ഒരു ലക്ഷം ആരോഗ്യമേഖലയിലാണെന്നും പറയുന്നു ബിഹാറിലെ ആരോഗ്യ വിഭാഗം മേധാവി സഞ്ജയ് ജയ്സ്വാള്‍.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. അടുത്ത അഞ്ചുവര്‍ഷവും നിതീഷ് കുമാര്‍ തന്നെയാവും സംസ്ഥാനത്തെ മുഖ്യമന്ത്രി കസേരയില്‍ എന്നും പാര്‍ട്ടി ഊന്നിപ്പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പത്രിക പുറത്തിറക്കിയത്. മുതിർന്ന നേതാക്കളായ ഭൂപേന്ദ്ര യാദവ്, നിത്യാനന്ദ റായ്, അശ്വനി ചൗബെ, പ്രമോദ് കുമാർ എന്നിവരും പാട്നയിൽ നടന്ന ചടങ്ങിന്‍റെ ഭാഗമായി പങ്കെടുത്തു.
അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 19 ലക്ഷം യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്‍ദാനം. എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്നും ബി.ജെ.പി വാഗ്‍ദാനം ചെയ്യുന്നു.
പത്തുലക്ഷം ഗവണ്‍മെന്‍റ് ജോലികള്‍ എന്നതായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്‍റെ വാഗ്‍ദാനം. ഈ പത്തുലക്ഷം ജോലികള്‍ക്കായുള്ള പണമെങ്ങനെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ പ്രകടനപത്രികയില്‍ തേജസ്വി യാദവ് വാഗ്‍ദാനം ചെയ്തതിന്‍റെ ഇരട്ടിയോളമാണ് ബിജെപിയുടെ വാഗ്‍ദാനം. തൊഴിലില്ലായ്മ നിര്‍മ്മാര്‍ജനമാണ് ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുപോലെ ബിഹാറില്‍ ഇറക്കിയിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്‍ദാനം.
ഈ 19 ലക്ഷം തൊഴിലവസരങ്ങളില്‍ ആകെ നാലുലക്ഷം മാത്രമാണ് ഗവണ്‍മെന്‍റ് ജോലിയെന്നും. അതില്‍ മൂന്ന് ലക്ഷം അധ്യാപകരും ഒരു ലക്ഷം ആരോഗ്യമേഖലയിലാണെന്നും പറയുന്നു ബിഹാറിലെ ആരോഗ്യ വിഭാഗം മേധാവി സഞ്ജയ് ജയ്സ്വാള്‍. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു ഐടി ഹബ്ബിന് തുടക്കം കുറിച്ച് ബാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.
മൂന്നു ലക്ഷം അധ്യാപക നിയമനങ്ങളും ആരോഗ്യമേഖലയിൽ ഒരു ലക്ഷം തൊഴില്‍ സാധ്യതയും ഐടി ഹബ്ബും മാത്രമല്ല, പാവപ്പെട്ടവർക്കായി 2020 ഓടെ 30 ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്നും പ്രകടന പ്രതികയിൽ പറയുന്നു. ദർഭംഗയിൽ എയിംസ് സ്ഥാപിക്കും. ഗോതമ്പിനും അരിക്കുമല്ലാതെ മറ്റ് ധാന്യങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കും. പാലുൽപന്നങ്ങൾക്കായി നിർമാണ യൂനിറ്റുകൾ തുടങ്ങുമെന്നും പ്രകടനപത്രികയിലുണ്ട്. മോദി സർക്കാറിന്‍റെ ‘സ്വയംപര്യാപ്ത’ എന്നതിലൂന്നിയാണ് ബി.ജെ.പി പ്രകടനപത്രികയും പുറത്തിറക്കിയിരിക്കുന്നത്.
243 മണ്ഡലങ്ങളിലായി മൂന്ന് ഘട്ടങ്ങളിലാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28നും നവംബര്‍ 3നും 7 നുമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 10നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.