സൗദി രാജകൊട്ടാരത്തിനു മുകളില്‍ അഞ്ജാത ഡ്രോണ്‍ വട്ടമിട്ടു പറന്നു; പോലിസ് വെടിവച്ചുവീഴ്ത്തി

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ രാജകൊട്ടാരത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട ചെറു ഡ്രോണ്‍ വിമാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ടു. മുപ്പത് സെക്കന്റുകള്‍ നീണ്ടുനിന്ന ശക്തമായ വെടിവയ്പ്പിലാണ് ഡ്രോണ്‍ നിലംപൊത്തിയത്. ഡ്രോണ്‍ മാതൃകയുള്ള ചെറിയ ടോയ് വിമാനമാണ് സുരക്ഷാ ഭീതി പരത്തി രാജകൊട്ടാരത്തിനു മുകളിലൂടെ പറന്നത്. ഖുസാമ പ്രദേശത്തെ സുരക്ഷാ മേഖലയിലൂടെ അനധികൃതമായി പറന്ന ഡ്രോണിനെ പോലിസ് വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പോലിസ് വക്താവ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് 7.50ഓടെയായിരുന്നു സംഭവം. സുരക്ഷാ മേഖലയിലൂടെ ടോയ് വിമാനം പറക്കാനിടയായ സാഹചര്യത്തെ കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും പോലിസ് വക്താവ് പറഞ്ഞു. വെടിവയ്പ്പിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും പരിക്കോ എന്തെങ്കിലും നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സംഭവ സമയത്ത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കൊട്ടാരത്തിലുണ്ടായിരുന്നില്ലെന്നും ദിറിയയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നുവെന്നും കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച്‌ സൗജി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊടുന്നനെയുണ്ടായ വെടിവയ്പ്പ് രാജ്യത്ത് അട്ടിമറിയെക്കുറിച്ചുള്ള ഭീതി പരത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്തെ രാജകൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തിലെത്തിയ തോക്കുധാരി കൊട്ടാരത്തിനു നേരെ നടത്തിയ വെടിവയ്പ്പിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ അക്രമി കൊല്ലപ്പെടുകയുണ്ടായി. സൗദി പൗരനായ 28കാരന്‍ മന്‍സൂര്‍ അല്‍ അംരിയായിരുന്നു ആക്രമണത്തിന് പിന്നിലെന്നും ഇയാളുടെ കൈയില്‍ കലാഷ്‌നിക്കോവ് തോക്കാണ് ഉണ്ടായിരുന്നതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *