തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ എന്‍.ഐ.എ ഉടൻ പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യണമോയെന്ന് തീരുമാനിക്കുക.
മൂന്ന് ദിവസങ്ങളിലായി 25 മണിക്കൂറിലേറെ സമയമാണ് എം.ശിവശങ്കരനെ എന്‍.ഐ.എ സംഘം വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾക്ക് സ്വർണക്കടത്തിന് ശിവശങ്കർ സഹായം ചെയ്തതിന് തെളിവൊന്നും തന്നെ എന്‍.ഐ.എക്ക് കിട്ടിയിട്ടില്ലന്നാണ് വിവരം.
എന്നാൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കാൻ എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. പ്രതികൾ സ്വർണ കടത്ത് തുടങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ .2019 ജൂലൈ മുതലുളള ഒരു വർഷത്തെ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് എൻ.ഐ. എ പരിശോധിക്കുന്നത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട പ്രതികൾ ശിവശങ്കറുമായി കൂടികാഴ്ച നടത്തിയിരുന്നോയെന്നാണ് അന്വേഷിക്കുന്നത്.ഈ ദൃശ്യങ്ങളുടെ പരിശോധനക്ക് ശേഷം ആവശ്യമെങ്കിൽ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് എന്‍.ഐ.എ തീരുമാനിക്കും. ഇതിനിടെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ് , സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.