സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍

സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. സെലീന എന്ന യുവതിയെയാണ് സെക്യൂരിറ്റിയെ ആക്രമിച്ച കേസില്‍ അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് കാഞ്ഞിരമറ്റം ബൈപ്പാസില്‍ നിന്ന് പിപിഇ കിറ്റ് ധരിച്ചത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പട്ടാമ്പി സ്വദേശിയായ മോഹനന്‍ നായര്‍ക്ക് (63) നേരെ ആക്രമമുണ്ടായത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റിക്കാരനായിരുന്നു മോഹനന്‍. ലഹരിക്ക് അടിമയായ സെലീന രാത്രി പത്തേകാലോടെ ഇവിടെയെത്തി മോഹനന്‍ നായരെ അസഭ്യം പറയുകയായിരുന്നു. മോഹനന്‍ നായര്‍ ഇത് ചോദ്യം ചെയ്തു. അപ്പോള്‍ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ സെലീന മോഹനന്‍ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു. കയ്യില്‍ വലിയ മുറുവുണ്ടായി.

കുറച്ചകലെ കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രണ്ട് പേര്‍ക്ക് നേരേയും സെലീന മൂര്‍ച്ചയേറിയ ആയുധം വീശി. ഇവര്‍ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയവരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി.

തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇവര്‍ മുമ്ബും പലരെയും ആക്രമിച്ചിട്ടുണ്ട്‌. അറസ്റ്റ് ചെയ്ത സെലീനയെ കൊവിഡ് പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *