വട്ടിയൂര്‍കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഏറ്റവും ഒടുവില്‍ വെട്ടിലായിരിക്കുന്നത് ആക്രികടക്കാരനാണ്. 51 കിലോയോളം വരുന്ന പോസ്റ്ററുകള്‍ വിലകൊടുത്ത് വാങ്ങിയ കടയുടമ തമിഴ്‌നാട് തൂത്തൂകുടി സ്വദേശി മണികണ്ഠന് പോസ്റ്ററുകള്‍ മറിച്ചുവില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്ററുകളില്‍ ഒന്നുപോലും തല്‍ക്കാലം ആര്‍ക്കും മറിച്ച് വില്‍ക്കരുതെന്നാണ് മണികണ്ഠന് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ പണം മടക്കി നല്‍കിപോസ്റ്ററുകള്‍കോണ്‍ഗ്രസുകാര്‍തിരിച്ചെടുക്കുമോയെന്ന പ്രതീക്ഷയിലാണ് മണികണ്ഠൻ .
4 കെട്ടുകളിലായി വ്യാഴാഴ്ച്ചയാണ് കടയില്‍ പോസ്റ്ററുകള്‍ എത്തിച്ചതെന്ന് മണികണ്ഠന്‍ പറയുന്നു. പൊട്ടിക്കാത്ത കെട്ടുകളില്‍ കടലാസാണെന്നാണ് പറഞ്ഞത്. കിലോയ്ക്ക് 10 രൂപ വെച്ച് 500 രൂപയും ബാലുവിനെ അപ്പോള്‍ തന്നെ കൈമാറിയെന്നും മണികണ്ഠന്‍ പറയുന്നു.
പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ബാലുവിനെ പാര്‍ട്ടിയില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലേക്കുള്ള റോഡിനിരുവശത്തും പതിക്കാനാണ് പേരൂര്‍കടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും 4 കെട്ട് പോസ്റ്ററുകള്‍ നല്‍കിയത്. ബാബുവിന്റെ നന്തന്‍കോട്ടെ വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളും കത്തിച്ച് നശിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അവ വിറ്റ് കാശാക്കുകയായിരുന്നു. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വില്‍ക്കുന്നത് സംബന്ധിച്ച് നന്തന്‍കോട് 40-ാം നമ്പര്‍ ബൂത്ത് പ്രസിഡണ്ട് സജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് പോസ്റ്റര്‍ വിറ്റത്.