ലൈഫ് മിഷൻ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പാലാരിവട്ടം മേൽപാലം പരിശോധനയ്ക്ക് നിയോഗിച്ച വിദഗ്ധ സമിതിക്ക് സമാനമായിരിക്കും ഇത്. ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക മൊഴികൾ വിജിലൻസിന് ലഭിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയം നേരിട്ട് പരിശോധിച്ച ശേഷമാണ് വിജിലൻസിന്‍റെ പുതിയ തീരുമാനം. ഫ്ലാറ്റ് നിർമ്മാണത്തിലെ കൃത്യതയും ബലവും പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. സർക്കാർ, പ്രൈവറ്റ് കോളജുകളിലെ എഞ്ചിനീയറിംഗ് വിദഗ്ധർ അടക്കം ഉൾപ്പെടുന്നതായിരിക്കും സംഘം. പാലാരിവട്ടം മേൽപാലം പരിശോധനയ്ക്ക് സ്വീകരിച്ച അതേ മാനദണ്ഡത്തിലായിരിക്കും പ്രത്യേക സംഘത്തെ രൂപീകരിക്കുക.
പദ്ധതിക്കായി ലഭിച്ച തുകയുടെ ഭൂരിഭാഗവും കമ്മീഷനായി തട്ടിയെടുത്ത സാഹചര്യത്തിൽ നിർമാണത്തിന്റെ കൃത്യതയിൽ വിജിലൻസിന് സംശയമുണ്ട്. അതിനാലാണ് വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധനയ്ക്ക് ഒരുങ്ങുന്നത്. വടക്കാഞ്ചേരിയിൽ നേരിട്ടുള്ള തെളിവ് ശേഖരണത്തിൽ നിർണായക മൊഴികൾ വിജിലൻസിന് ലഭിച്ചു.
യൂണിടാകിനെ കുറിച്ച് നിർമാണ ഘട്ടം വരെ അറിഞ്ഞിരുന്നില്ലെന്ന് നഗരസഭാ സെകട്ടറിയും ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററും മൊഴി നൽകി. ആദ്യ ഘട്ടത്തിൽ സജീവമായിരുന്ന ഹാബിറ്റാറ്റാകും നിർമാണ നടത്തുക എന്നാണ് പ്രതീക്ഷിച്ചിരുന്ന തെന്നാണ് ഇരുവരുടെയും മൊഴി. ലൈഫ് മിഷൻ അധികൃതരാണ് എല്ലാ നിർദ്ദേശങ്ങളും നൽകിയിരുന്നതെന്നും ഇരുവരും വിജിലൻസിനോട് പറഞ്ഞിട്ടുണ്ട്.