രണ്ടാഴ്ച കഴിയുമ്ബോള്‍ കേരളമൊട്ടാകെ ഹോട്സ്പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളുമായി മാറും, സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ സ്‌ട്രാറ്റജി ആവശ്യപ്പെട്ട് മുരളി തുമ്മാരുകുടി

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതിയുളള കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് ആയിരം കടന്നതോടെ സംസ്ഥാനത്ത് സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ സ്‌ട്രാറ്റജി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.ജില്ലകളെ യൂണിറ്റാക്കി ജില്ലാ തലത്തില്‍ ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കണം, ജില്ലകള്‍ തമ്മിലുള്ള സഞ്ചാരം ലോക്ക്ഡൗണ്‍ കാലത്തെപ്പോലെ അത്യാവശ്യങ്ങള്‍ക്ക് മാത്രമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍
രണ്ടാഴ്ച കഴിയുമ്ബോള്‍ കേരളമൊട്ടാകെ ഹോട്സ്പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളുമായി മാറുമെന്നും
മുരളി തുമ്മാരുകുടി പറഞ്ഞു.

സമ്ബര്‍ക്ക വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണൊയെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് മുരളി തുമ്മാരുകുടി സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ സ്‌ട്രാറ്റജിയെ പറ്റി പറയുന്നത്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലാ അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ സ്‌ട്രാറ്റജി നടപ്പിലാക്കേണ്ടത്. ജില്ലകള്‍ തമ്മിലുള്ള സഞ്ചാരം അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം അനുവദിക്കണം. കൂടുതല്‍ രോഗവ്യാപനമുളള ജില്ലകളില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണും മറ്റിടങ്ങളില്‍ രോഗവ്യാപനത്തിന്റെ നിലയനുസരിച്ച്‌ ഇളവുകളോടെയുള്ള ലോക്ക്ഡൗണും ഏര്‍പ്പെടുത്തണമെന്നും അദ്ദഹം പറ‌ഞ്ഞു. എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും ഒരുമിച്ച്‌ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും തുമ്മാരുകുടി വ്യക്തമാക്കി . കേരളത്തിലെ കൊവിഡ് വ്യാപനം തടയുന്നതിനായി മറ്റു ഫലപ്രദമായ മാര്‍ഗങ്ങളും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരളം വീണ്ടും ആയിരം കടക്കുമ്ബോള്‍

ആയിരത്തിന്പ്ര മുകളില്‍ ഉയര്‍ന്ന പ്രതിദിന കൊറോണക്കേസുകള്‍ രണ്ടു ദിവസം താഴേക്ക് വന്നതിന് ശേഷം വീണ്ടും ആയിരം കടന്നതോടെ കേരളം വീണ്ടും പൂട്ടിയിടണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മാര്‍ച്ച്‌ മാസത്തില്‍ ഡോക്ടര്‍മാര്‍ മുതല്‍ രാഷ്ട്രീയ സംഘടനകള്‍ വരെ എല്ലാവരും ലോക്ക് ഡൌണ്‍ ഉടന്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ജൂലായ് മാസത്തിലെ സ്ഥിതി നേരെ തിരിച്ചാണ്. ജീവനോടൊപ്പം പ്രധാനമാണ് ജീവിതവുമെന്നും അതിനാല്‍ സന്പൂര്‍ണ്ണലോക്ക് ഡൌണ്‍ വേണ്ട എന്നുമാണ് ഇന്ന് സാധാരണക്കാര്‍ മുതല്‍ വിദഗ്ദ്ധര്‍ വരെയുള്ളവരുടെ പൊതുവായ ചിന്ത. എന്‍്റെ സുഹൃത്തുക്കളും കേരളത്തിലെ ആരോഗ്യ, സാമൂഹിക, സാമ്ബത്തിക സ്ഥിതിഗതികള്‍ തൊട്ടടുത്ത് വീക്ഷിച്ചുകൊണ്ടരിക്കുന്നവരുമായ ഏറെ ആളുകള്‍ ലോക്ക് ഡൌണ്‍ വേണ്ട എന്ന അഭിപ്രായം അപറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന്റെ പൊതു ചിന്താഗതിയും ഇത് തന്നെയായിരുന്നെന്നാണ് ഞാന്‍ വായിച്ചത്.

ഇന്നലത്തെ കാബിനറ്റ് തീരുമാനവും ആ രീതിയില്‍ ആയിരുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ക്ക് അനുകൂലമായ ഒരു നിലപാട് എടുക്കുക എന്നത് ജനപ്രിയമാകില്ല എന്നെനിക്കറിയാം. എന്നാലും പൊതുസമൂഹത്തിന്റെ അഭിപ്രായം അനുസരിച്ചോ ജനപ്രിയതയെ മുന്നില്‍ കണ്ടോ അല്ലല്ലോ നമ്മള്‍ അഭിപ്രായം പറയേണ്ടത്. ഇപ്പോള്‍ നടത്തുന്നത് പോലെ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണമല്ല, കുറച്ചുകൂടി വ്യാപകമായ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ നമ്മള്‍ നടപ്പിലാക്കി തുടങ്ങണം എന്നാണ് എന്‍്റെ വിശ്വാസം. അതിന്‍്റെ കാരണവും പറയാം.

ആയിരം കേസുകളുടെ പ്രസക്തി: കൊറോണ വൈറസിനെ സംബന്ധിച്ചിടത്തോളം പ്രതിദിനം ആയിരം കേസ് എന്നതിന് ഒരു പ്രസക്തിയുമില്ല. കേസുകള്‍ എത്രയുണ്ടെന്ന് വൈറസ് അറിയുന്നൊന്നുമില്ല. തൊള്ളായിരമോ ആയിരത്തി ഒരുന്നൂറോ എല്ലാം വൈറസിന്റെ വ്യാപനത്തിലെ ഓരോ അക്കങ്ങള്‍ മാത്രമാണ്. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം നൂറ്, ആയിരം, പതിനായിരം, ലക്ഷം, പത്തുലക്ഷം എന്നീ നന്പറുകള്‍ക്ക് നമ്മുടെ മനസ്സില്‍ ചില പ്രാധാന്യങ്ങളുണ്ട്. ഇത് വൈറസിന്റെ കാര്യത്തില്‍ മാത്രമല്ല. സ്റ്റോക്ക് മാര്‍ക്കറ്റിലെ ഇന്‍ഡക്സ് നാല്പത്തിനായിരത്തിന് മുകളില്‍ പോകുന്പോഴോ ഇരുപതിനായിരത്തിന് താഴെ പോകുന്പോഴോ ഒക്കെ ഇത്തരം “psychological barrier” ഉണ്ട്. അങ്ങനെ ഒരു സംഖ്യ വരുമ്ബോള്‍ ആളുകള്‍ പെട്ടെന്ന് ആ വിഷയത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. പ്രതിദിനം കേസുകള്‍ ആയിരം കടന്ന ദിവസത്തെ കാര്യം തന്നെ നോക്കിയാല്‍ മതി. സ്വര്‍ണ്ണവും വെള്ളിയും ഒക്കെ താഴെയിട്ട് ആളുകള്‍ രോഗത്തിലും ആരോഗ്യത്തിലും ശ്രദ്ധിച്ചിരുന്നു. ഇത് ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കാനുള്ള ഒരു അവസരത്തിന്റെ കിളിവാതില്‍ (window of opportunity) തുറന്നു തരുന്നു. ഇത് ഏറെ നാള്‍ നിലനില്‍ക്കില്ല. അടുത്താഴ്ച ദിവസം രണ്ടായിരം കേസുകള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ ഇതുപോലൊരു നടുക്കം ഉണ്ടാവില്ല. അപ്പോള്‍ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കണം, നമ്മളെ സംബന്ധിച്ചിടത്തോളം അതിന് പറ്റിയ സമയമാണിത്.

സ്വയം പുഴുങ്ങുന്ന മാക്രികള്‍: കഴിഞ്ഞ ദിവസം പറഞ്ഞതാണ് എന്നാലും പുതിയ വായനക്കാര്‍ക്കായി ഒന്നുകൂടി പറയാം. Boiling Frog Syndrome എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഒരു തവളയെ ചെറു ചൂടുവെള്ളത്തിലേക്കിട്ടാല്‍ അത് എടുത്തുചാടി പുറത്തുപോകും. അതേസമയം തണുത്ത വെള്ളത്തില്‍ ഇട്ട ശേഷം അടിയില്‍ പതുക്കെ ചൂടാക്കിയാല്‍ താപനില മാറുന്നത് തവള അറിയില്ല, അവസാനം വെള്ളം തിളക്കുന്നതോടെ തവള ചത്തുപോകുകയും ചെയ്യും. ഓരോ സമയത്തും തൊട്ടു മുന്പുള്ളതിനേക്കാള്‍ “അല്പം” മാത്രം ചൂട് കൂടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് തവളയുടെ കഥ മാത്രമല്ല, മനുഷ്യന്റെ രീതി കൂടിയാണ്. യുദ്ധമോ തീവ്രവാദ ആക്രമണങ്ങളോ നടക്കുന്ന രാജ്യങ്ങളില്‍ ആദ്യത്തെ ബോംബ് പൊട്ടുന്ന ദിവസം ആളുകള്‍ ആകെ പേടിക്കും. ഒന്നോ രണ്ടോ ദിവസത്തേക്ക് പുറത്തേക്ക് പോലും വരില്ല, കുട്ടികളെ പുറത്തേക്ക് വിടുകയുമില്ല. എന്നാല്‍ ബോംബിങ്ങ് സ്ഥിരമായിക്കഴിഞ്ഞാല്‍പ്പിന്നെ ജനജീവിതം വീണ്ടും സാധാരണ നിലയിലാകും. കല്യാണങ്ങളും ആഘോഷങ്ങളും നടക്കും, നഴ്സറി സ്‌കൂളുകള്‍ പോലും തുറക്കുകയും ചെയ്യും. പ്രതിദിനം ബോംബ് സ്ഫോടനം ഉണ്ടാകുന്ന കാബൂളില്‍ ഞാന്‍ ഇത് എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ആയിരത്തിന്‍റെ പിടി വിട്ടാല്‍ പിന്നെ കേസുകളുടെ എണ്ണം ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകുന്നത് ആളുകളില്‍ പ്രത്യേക പ്രതികരണമൊന്നും ഉണ്ടാക്കില്ല. പിന്നീട് അത്തരം ആശങ്ക വരുന്നത് പ്രതിദിന കേസുകളുടെ എണ്ണം പതിനായിരം എത്തുന്പോഴോ മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ കവിയുന്പോഴോ ആരോഗ്യപ്രവര്‍ത്തകരുടെ മരണം പത്തില്‍ കൂടുമ്ബോഴോ ഒക്കെയായിരിക്കും. അപ്പോഴേക്കും ഒഴിവാക്കാമായിരുന്ന ഏറെ മരണങ്ങള്‍ സംഭവിച്ചു കഴിയും. ഇപ്പോള്‍ തീരുമാനമെടുക്കുന്നതിന്റെ പ്രയോജനം അന്നെടുത്താല്‍ ഉണ്ടാവുകയുമില്ല.

കേസുകളുടെ എണ്ണം പ്രതിദിനം രണ്ടായിരം കവിയുമോ?: കേരളത്തില്‍ മൊത്തം കേസുകളുടെ എണ്ണം പ്രതിദിനം രണ്ടായിരം കവിയും എന്നുള്ളത് ഏറെക്കുറെ ഉറപ്പാണ്. വാസ്തവത്തില്‍ കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ ഇപ്പോള്‍ത്തന്നെ കേസുകളുടെ എണ്ണം രണ്ടായിരത്തില്‍ എത്തിയിട്ടുണ്ടാകും. അതുകൊണ്ട് കേസുകള്‍ രണ്ടായിരം എത്തുമോ എന്നത് പ്രസക്തമല്ല. കൂടുതല്‍ പ്രസക്തമായ ചോദ്യം ഇപ്പോള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ പ്രതിദിന കേസുകള്‍ എത്രവരെ പോകാം എന്നുള്ളതാണ്. 333 ലക്ഷം ജനസംഖ്യയുള്ള കേരളത്തിലേക്ക് വൈറസിനെ ഇപ്പോഴത്തെപ്പോലെ പടരാന്‍ അനുവദിച്ചാല്‍ പ്രതിദിന കേസുകളുടെ എണ്ണം എവിടെയും എത്താം.

ഈ രോഗം ശരിക്കും അത്ര മാരകമല്ലല്ലോ, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്ക്. ഇതിനെ നമ്മള്‍ ഇത്ര പേടിക്കണോ?: ശരിയാണ്, ഈ രോഗം പ്രധാനമായി കൊല്ലുന്നത് പ്രായമായവരെയും മറ്റ് അസുഖങ്ങളുളളവരെയും ആണ്. മറ്റു രാജ്യങ്ങളും ഇങ്ങനെയാണ് ആദ്യം ചിന്തിച്ചത്. ചെറുപ്പക്കാര്‍ക്ക് അധികം പേടിക്കാനില്ല എന്ന ചിന്താഗതിയാണ് ഇറ്റലിയില്‍ ആദ്യ കാലത്ത് മരണനിരക്ക് ഏറെ വര്‍ധിപ്പിച്ചത്. വയസ്സായവരുടെ മാത്രം പ്രശ്നം എന്ന് കരുതി ചെറുപ്പക്കാര്‍ കൂട്ടംകൂടലും കളിയും കള്ളു കുടിയും തുടര്‍ന്നു. കേരളം പോലെ തന്നെ പല തലമുറകള്‍ ഒരുമിച്ച്‌ ജീവിക്കുന്ന സാഹചര്യം ഇറ്റലിയിലും ഉണ്ട്. വീട്ടില്‍ കുഞ്ഞുങ്ങളും അപ്പൂപ്പന്മാരും ഒക്കെയുണ്ടാകും. പുറത്തുപോയി അര്‍മ്മാദിച്ച്‌ വന്ന ചെറുപ്പക്കാര്‍ കുട്ടികളുമായി അടുത്തിടപഴകി, കുട്ടികള്‍ അപ്പൂപ്പന്മാരുമായും. പല അപ്പൂപ്പന്മാര്‍ക്കും അങ്ങനെ മരണത്തിന്റെ ചുംബനം ലഭിച്ചത് കൊച്ചുമക്കളില്‍ നിന്നാണ്. സ്വന്തം വീട്ടിലെ പ്രതിരോധത്തില്‍ വിള്ളലിട്ട് അച്ഛനമ്മമാരെ മരണത്തിന് വിട്ടുകൊടുത്തത് “ഇത് യുവാക്കളുടെ പ്രശ്നമല്ല” എന്ന് ചിന്തിച്ചിരുന്നവരാണ്. മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചാല്‍ നമ്മുടെ മാതാപിതാക്കള്‍ കൂടുതല്‍ സുരക്ഷിതരാകും.

കേരളം യൂറോപ്പ് പോലെ അല്ലല്ലോ, ഇവിടെ മരണ നിരക്ക് ഏറെ കുറവല്ലേ?: മരണ നിരക്ക് പല തരത്തില്‍ കണക്ക് കൂട്ടാം. മൊത്തം മരിച്ചവരും മൊത്തം രോഗം വന്നവരും തമ്മിലുള്ള അനുപാതമായി അല്ലെങ്കില്‍ മൊത്തം മരിച്ചവരും രോഗം ഭേദമായവരും തമ്മിലുള്ള അനുപാതമായി,. എങ്ങനെ എടുത്താലും ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച്‌ കേരളത്തില്‍ മരണനിരക്ക് അര ശതമാനത്തിലും കുറവാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് നമ്മുടേതിനേക്കാള്‍ പല മടങ്ങാണ്. പക്ഷെ ഒരു കാര്യം നാം ഓര്‍ക്കണം. കൊറോണയുടെ കാര്യത്തില്‍ മരണ നിരക്ക് നാടകീയമായി കൂടുന്നത് രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്ക് വേണ്ടത്ര ആശുപത്രി ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ലഭിക്കാതിരിക്കുന്പോഴാണ്. ഒന്നാമത്തെ ലോക്ക് ഡൌണ്‍ കൃത്യസമയത്ത് പ്രഖ്യാപിക്കുകയും ഏറെക്കുറെ നന്നായി പാലിക്കുകയും ചെയ്യപ്പെട്ടതിനാല്‍ കേരളത്തില്‍ ഒരിടത്തും ആക്റ്റീവ് കേസുകളുടെ എണ്ണം നമ്മുടെ ഐ സി യു/ വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ മുകളില്‍ പോയില്ല. കേരളത്തില്‍ തീവ്ര പരിചരണം വേണ്ട നൂറു കേസുകളും നൂറ് ഐ സി യു/ വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉള്ളപ്പോള്‍ മരണനിരക്ക് ഒരു ശതമാനം (നൂറില്‍ ഒന്ന്) ആണെങ്കില്‍ കേസുകളുടെ എണ്ണം ഇരുന്നൂറും ആശുപത്രി സംവിധാനങ്ങളുടെ എണ്ണം നൂറും ആണെങ്കില്‍ മരണനിരക്ക് ഇരുന്നൂറില്‍ രണ്ട് ആയിരിക്കില്ല, ഇരുന്നൂറില്‍ അഞ്ചോ അതിലധികമോ ആകും. കേരളം ഇതുവരെ ആ സഹചര്യത്തില്‍ എത്തിയിട്ടില്ല, പക്ഷെ കേസുകളുടെ എണ്ണം വേഗത്തില്‍ വര്‍ധിച്ചാല്‍ ആ സാഹചര്യം ഉണ്ടാകും, മരണ സംഖ്യയും നിരക്കും കൂടും. ആര്‍ക്കാണ് വെന്റിലേറ്റര്‍ കൊടുക്കേണ്ടത്, ആരെയാണ് മരണത്തിന് വിട്ടുകൊടുക്കേണ്ടത് എന്ന തീരുമാനം ഡോക്ടര്‍മാര്‍ക്ക് എടുക്കേണ്ടി വരും. കേരളത്തിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ബാഹ്യമായ ഇടപെടല്‍ ഉണ്ടാകും. നമ്മുടെ ജീവന്‍ നമ്മുടെ പ്രായത്തെ മാത്രമല്ല പണത്തേയും ബന്ധത്തേയും ആശ്രയിക്കുന്ന കാലം വരും. ആ സാഹചര്യം എത്താതെ നോക്കുക എന്നതാണ് ഇനി കൊറോണക്ക് വാക്‌സിന്‍ വരുന്നത് വരെ നമ്മുടെ പ്രധാന ലക്‌ഷ്യം.

കോവിഡില്‍ രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ പ്രശ്നം ഉള്ളവരേയും ആശുപത്രിയില്‍ എത്തിക്കാതിരുന്നാല്‍ ഇതിന് പരിഹാരം ആവില്ലേ?: രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് പോസിറ്റീവ് ആയി കാണുന്നവരെയും പോസിറ്റിവ് ആയാലും ചെറിയ തോതില്‍ മാത്രം രോഗലക്ഷണങ്ങള്‍ ഉളളവരേയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കുന്നത് ശരിയായ രീതിയാണ്. ഇത് ഐ സി യു വിന്റെയോ വെന്റിലേറ്ററുകളുടെയോ ലോഡ് കുറക്കുന്നതിനുള്ള ഉപാധിയല്ല. എന്നാല്‍ ആശുപത്രിയിലെ പൊതു സൗകര്യങ്ങളുടെ മേലുള്ള ലോഡ് കുറക്കുക, ആശുപത്രികള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നത് ഒഴിവാക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വൈറസ് ലോഡ് കുറക്കുക എന്നിങ്ങനെ പല ഗുണങ്ങള്‍ ഇതിനുണ്ട്.

രോഗലക്ഷണം ഇല്ലാത്ത പോസിറ്റിവ് കേസുകള്‍ വീടുകളില്‍ ഐസൊലേറ്റ് ചെയ്താല്‍ പോരെ?: രോഗലക്ഷണങ്ങള്‍ ഉള്ളതും എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുമായവരെ വീട്ടില്‍ നിരീക്ഷിക്കുന്ന രീതി പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ട്. ചിലയിടത്ത് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും അവരോട് ആശുപത്രിയില്‍ പ്രവേശിക്കാന്‍ പറയുന്നില്ലെന്ന് മാത്രമല്ല അവരെ ടെസ്റ്റ് പോലും ചെയ്യാറില്ല. ഇത് പോലെ രോഗം സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഐസൊലേറ്റ് ചെയ്യുന്നത് ആരോഗ്യസംവിധാനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടേയും ലോഡ് കുറക്കാന്‍ സഹായിക്കും.

ഇവിടെ വ്യക്തിപരവും സാമൂഹികവുമായ ഏറെ ഉത്തരവാദിത്തബോധം ആവശ്യമാണ്. ഈ രോഗം കേരളത്തില്‍ എത്തിയതിന് ശേഷം പൊതുവില്‍ ആളുകള്‍ ഉത്തരവാദിത്ത ബോധത്തോടെയാണ് പെരുമാറുന്നതെങ്കിലും ചെറിയ ശതമാനം ആളുകള്‍ ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നു, അതിലൂടെ അവരുടെയും മറ്റുളളവരുടെയും ജീവന്‍ അപകടത്തിലാക്കുന്നു. ഈ രോഗത്തെ, അപകടത്തെ, അപകട സാധ്യതയെ, പ്രതിരോധ മാര്‍ഗ്ഗങ്ങളെ പറ്റി വേണ്ടത്ര അറിയാത്തവര്‍ ഇന്ന് കേരളത്തിലില്ല. എന്നിരുന്നാലും ഒരു ദിവസം ആയിരം പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസം പോലും അയ്യായിരത്തിന് മുകളില്‍ ആളുകള്‍ക്കെതിരെ മാസ്കില്ലാത്തതിന് കേസ് ചാര്‍ജ്ജ് ചെയ്തു എന്ന വാര്‍ത്ത നാം കൂട്ടി വായിക്കണം. മാസ്കുള്ളവരില്‍ പലരും അത് മൂക്കിന് താഴെയാണ് ഉപയോഗിക്കുന്നത്, മാസ്ക് കഴുത്തിലെങ്കിലും ഉണ്ടെങ്കില്‍ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ല എന്ന മട്ടിലാണ് ആളുകള്‍ പൊതു സ്ഥലങ്ങളില്‍ ഇടപെടുന്നത്. അപ്പോള്‍ വൈറസ് ബാധിച്ചിട്ടും രോഗലക്ഷണം ഇല്ലാത്തവര്‍ വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ അവര്‍ അത് അനുസരിക്കണം എന്നില്ല. പൊതുവെ പറഞ്ഞാല്‍ ഇത്തരം ഒരു ആഗോളമഹാമാരിയുടെ സാഹചര്യത്തില്‍ കാണിക്കേണ്ട ഉത്തരവാദിത്തബോധം ഇന്നും നമ്മള്‍ കാണിക്കുന്നില്ല. കേരളത്തിലെ ഒരു ശതമാനം ആളുകള്‍ പോലും ഇത്തരത്തില്‍ ഉത്തരവാദിത്ത ബോധമില്ലതെ പെരുമാറിയാല്‍ അത് തന്നെ മൂന്നു ലക്ഷത്തില്‍ അധികമായി. കേരളത്തിന്റെ മൊത്തം പൊതുജനാരോഗ്യം കുഴപ്പത്തിലാക്കാന്‍ അതിന്‍റെ പത്തിലൊന്ന് ആളുകള്‍ മതി. അതില്‍ കൂടുതല്‍ ആളുകള്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നമ്മുടെ ചുറ്റും ഉണ്ട്. കൂടുതല്‍ ബോധവല്‍ക്കരണവും സമൂഹത്തിന്റെ മേല്‍നോട്ടവും ഇവിടെ ആവശ്യമാണ്.

രോഗവ്യാപനം മുന്‍കൂട്ടി അറിഞ്ഞുള്ള പ്രവര്‍ത്തനം: കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും രോഗവ്യാപനത്തെപ്പറ്റി മനസ്സിലാക്കുന്നത് ഓരോ ദിവസത്തെയും കണക്കുകള്‍ കേട്ടിട്ടാണ്. അത് തന്നെ അതിന് മുന്‍പത്തെ ദിവസങ്ങളില്‍ ചെയ്ത ടെസ്റ്റുകളില്‍ നിന്നുള്ള ഫലമാണ്, അപ്പോള്‍ ഇന്നലത്തെ വിവരം വെച്ചിട്ടാണ് നമ്മള്‍ നാളെയെപ്പറ്റി ചിന്തിക്കുന്നത്. . ഇക്കാര്യത്തില്‍ നിര്‍മ്മിത ബുദ്ധി നമുക്ക് വലിയ സാദ്ധ്യതകള്‍ തരുന്നുണ്ട്. കേരളത്തിലെ പത്തുശതമാനം ആളുകളെ എങ്കിലും സഹകരിപ്പിച്ച്‌ ഒരു ബിഗ് ഡേറ്റ അനാലിസിസ് നടത്തിയാല്‍ അടുത്ത ആഴ്ച രോഗികളുടെ എണ്ണം എവിടെ എത്തുമെന്ന് മാത്രമല്ല ഏത് വാര്‍ഡിലാണ് രോഗികള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത എന്നുപോലും നമുക്ക് പ്രവചിക്കാന്‍ സാധിക്കും. ഈ സംവിധാനം നമുക്ക് ഇപ്പോള്‍ ഇല്ല. ഇന്ന് രോഗം ഉണ്ടാകുന്ന പ്രദേശങ്ങള്‍ക്ക് നാളെ പൂട്ടിടുകയാണ് നമ്മുടെ രീതി.

ഇവിടെയാണ് കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യവും പ്രസക്തിയും. കേരളത്തിലെ രോഗവ്യാപനം ഇപ്പോള്‍ പ്രതിദിനം ആയിരം കൂടുന്പോള്‍ അടുത്ത ആഴ്ച എത്രയാകുമെന്നോ എവിടെയാണ് കൂടുതല്‍ രോഗവ്യാപനം ഉണ്ടാകാന്‍ പോകുന്നതെന്നോ നമുക്കറിയില്ല. രോഗത്തിന്റെ അതിവേഗത്തിലുള്ള പ്രസരണം ഇപ്പോള്‍ നമ്മള്‍ തടഞ്ഞില്ലെങ്കില്‍ രണ്ടാഴ്ച കഴിയുന്പോള്‍ കേരളമൊട്ടാകെ ഹോട്സ്പോട്ടും കണ്ടൈന്‍മെന്‍റ് സോണുകളും ട്രിപ്പിള്‍ ലോക്ക് ഡൗണും ആകും. സമ്ബര്‍ക്കം അറിയാതെ ഉള്ള കേസുകളുടെ എണ്ണം കൂടുകയാണ്. ദിവസം കേസുകള്‍ ആയിരക്കണക്കിനാകുമ്ബോള്‍ ഓരോരുത്തരുടേയും കോണ്‍ടാക്‌ട് ട്രെസിങ്ങും റൂട്ട് മാപ്പ് ഉണ്ടാക്കലും ഒക്കെ ഏറെ ബുദ്ധിമുട്ടാകും. ഈ കാര്യം ഡിജിറ്റല്‍ ആയി ചെയ്യാനുള്ള സാദ്ധ്യതകള്‍ നമ്മള്‍ വേണ്ടത്ര ഉപയോഗിക്കുന്നുമില്ല. ഇങ്ങനെ പോയാല്‍ രോഗികളുടെ എണ്ണം കൂടുമ്ബോഴും ആളുകള്‍ അപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാകാതെ മാസ്കും കഴുത്തിലിട്ട് നടക്കും, രോഗികളുടെ എണ്ണം പ്രാദേശികമായെങ്കിലും ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് പോകും, മരണനിരക്ക് കൂടും, ആരോഗ്യപ്രവര്‍ത്തകരിലേക്ക് മരണം എത്തും, അവര്‍ ക്ഷീണിക്കും. അന്ന് എടുത്ത് ഉപയോഗിക്കാന്‍ നമ്മുടെ കൈയില്‍ മറ്റ് ആയുധങ്ങള്‍ ഒന്നുമുണ്ടാകില്ല എന്നോര്‍ക്കണം.

അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ ഒരു സ്മാര്‍ട്ട് ലോക്ക് ഡൌണ്‍ സ്‌ട്രാറ്റജി പ്രഖ്യാപിക്കണമെന്ന് ഞാന്‍ ചിന്തിക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും ഒരുമിച്ച്‌ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കേണ്ട കാര്യമില്ല. മറിച്ച്‌ ജില്ലകളെ ഒരു യൂണിറ്റാക്കി ജില്ലാ തലത്തില്‍ ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കാം, ജില്ലകള്‍ തമ്മിലുള്ള സഞ്ചാരം ലോക്ക് ഡൌണ്‍ കാലത്തെപ്പോലെ അത്യാവശ്യത്തിന് മാത്രമാക്കാം. ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുളള ജില്ലകളില്‍ സമ്ബൂര്‍ണ്ണ ലോക്ക് ഡൗണും മറ്റിടങ്ങളില്‍ രോഗവ്യാപനത്തിന്‍റെ നിലയനുസരിച്ച്‌ ഇളവുകളോടെയുള്ള ലോക്ക് ഡൗണും ആകാം. ഇതിന് സാന്പത്തികമായ പ്രത്യാഘാതം തീര്‍ച്ചയായും ഉണ്ടാകും. എന്നാല്‍ ഒരിക്കല്‍ ലോക്ക് ഡൌണ്‍ നടത്തിയ അറിവ് നമുക്കുണ്ട്. ആളുകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ, ആരും പട്ടിണി കിടക്കാതെ, മൊത്തമായി ലോക്ക് ഡൌണ്‍ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അതാവട്ടെ ഏറെ അതിഥി തൊഴിലാളികള്‍ ഒക്കെ ഉണ്ടായിരുന്ന സമയത്. കര്‍ശനമായ ലോക്ക് ഡൌണ്‍ രണ്ടുമാസത്തിലേറെ നീണ്ടു നിന്നു. അപ്പോള്‍ അതുകൊണ്ട് ഇനിയുളള രണ്ടാഴ്ച ഇത്തരത്തില്‍ ജില്ലകള്‍ തിരിച്ചുള്ള ലോക്ക് ഡൌണ്‍ പദ്ധതി നടപ്പിലാക്കി നമ്മുടെ രോഗവ്യാപനത്തിന്‍്റെ ഏഴു ദിവസത്തെ ആവറേജ് വീണ്ടും ആയിരത്തിന്‍്റെ താഴെ എത്തിച്ചാല്‍ അത് നമുക്ക് വലിയ ആശ്വാസവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും നല്‍കും

.

ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കിയാല്‍ ആഗസ്റ്റ് മാസത്തില്‍ നമ്മള്‍ ഒന്നാമത്തെ കൊറോണക്കുന്ന് കയറിയിറങ്ങും. ഓണം സമാധാനമായി ആഘോഷിക്കാം (ആഘോഷിക്കണം). എന്നിട്ട് എങ്ങനെയാണ് ജനജീവിതം സാധാരണഗതിയില്‍ ആക്കുന്നത് (നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറക്കുന്നത് ഉള്‍പ്പെടെ), കേരളത്തിനുള്ളിലെങ്കിലും ടൂറിസം വര്‍ധിപ്പിക്കുന്നത്, തിരിച്ചു വന്ന പ്രവാസികളുടെ സഹായത്തോടെ സന്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടത് എന്നൊക്കെ ചര്‍ച്ച ചെയ്യാം.

പക്ഷെ നിയന്ത്രണങ്ങള്‍ കുറക്കുമ്ബോള്‍ കേസുകള്‍ കൂടും, വീണ്ടും, വീണ്ടും നിയന്ത്രണങ്ങള്‍ വേണ്ടി വരും. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇതൊരു നൂറു മീറ്റര്‍ ഓട്ടമല്ല, മാരത്തോണ്‍ ആണ്. ക്ഷമയും സ്റ്റാമിനയും ഉണ്ടായേ പറ്റൂ.

ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം എന്ത് തന്നെ ആണെങ്കിലും വ്യക്തിപരമായും സ്വന്തം കുടുംബത്തിന്റെ സുരക്ഷക്കും വേണ്ടി ആഗസ്ത് മാസത്തില്‍ എങ്ങനെയാണ് നിങ്ങള്‍ സ്വയം ലോക്ക് ഡൌണ്‍ സ്ട്രാറ്റജി നടത്തേണ്ടത് എന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. അത് മറക്കേണ്ട. ഇനിയുള്ള ഒരു മാസം എത്ര കുറച്ച്‌ ആളുകളെ നിങ്ങള്‍ കാണുന്നുവോ അത്രയും കുറച്ച്‌ സാധ്യതയാണ് നിങ്ങള്‍ക്ക് രോഗം വരാനുള്ളത്. സാമൂഹിക അകലം, കൈ കഴുകല്‍, മാസ്ക് ഇതൊന്നും മറക്കേണ്ട. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും ശ്രദ്ധിക്കുക.

മുരളി തുമ്മാരുകുടി

കേരളം വീണ്ടും ആയിരം കടക്കുമ്പോൾ ആയിരത്തിന്പ്ര മുകളിൽ ഉയർന്ന പ്രതിദിന കൊറോണക്കേസുകൾ രണ്ടു ദിവസം താഴേക്ക് വന്നതിന്…

Posted by Muralee Thummarukudy on Tuesday, July 28, 2020

Spread the love

Leave a Reply

Your email address will not be published. Required fields are marked *