സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരേ ആഭ്യന്തര വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലഭിച്ച പരാതികളിൽ നാലെണ്ണത്തിൽ വിശദ അന്വേഷണം നിർദേശിച്ചു സർക്കാർ, വിജിലൻസ് ഡയറക്ടർക്കു കൈമാറി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായ തച്ചങ്കരിയുമായുള്ള തർക്കം ആരംഭിച്ചശേഷം ലഭിച്ച പരാതികളാണു വിജിലൻസിനു കൈമാറിയത്.
സെൻകുമാറിനെതിരേ ഗൗരവതരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി വിജിലൻസ് ഡയറക്ടർക്കു കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. അതിനിടെ, എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ ചില കേസുകളിൽ അന്വേഷണവും വിചാരണയും നിലച്ചതുമായി ബന്ധപ്പെട്ടു നിയമനടപടിക്കൊരുങ്ങാൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറും ശ്രമം തുടങ്ങി. തച്ചങ്കരിക്കെതിരായ കേസുകളുടെ ചില രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നാണു സൂചന. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദന പരാതിയിൽ വിജിലൻസ് കേസെടുത്തിരുന്നു. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി സ്റ്റേ നേടാൻ സർക്കാർ അഭിഭാഷകർ ഒത്തുകളിക്കുകയും വിചാരണയ്ക്കുള്ള സ്റ്റേ നീക്കാൻ സർക്കാർ അപ്പീൽ നൽകാതിരിക്കുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ രേഖകൾ ശേഖരിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് കണ്ടെത്തി കുറ്റപത്രം നൽകിയതിനാൽ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും സ്വത്ത് മറച്ചുവച്ചതിനു നടപടിയെടുക്കണമെന്നും കാട്ടി വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിട്ടും അന്നത്തെ യുഡിഎഫ് സർക്കാർ തുടർനടപടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ വിവരങ്ങൾ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിനു കൈമാറുന്നതിനെക്കുറിച്ചും സെൻകുമാർ ആലോചിക്കുന്നുണ്ട്.
ഗതാഗത കമ്മീഷണറായിരിക്കേ വാളയാർ ചെക്ക്പോസ്റ്റിലെ നടപടികളുമായി ബന്ധപ്പെട്ടു തച്ചങ്കരിക്കെതിരേ വിജിലൻസ് കേസെടുത്തിരുന്നു. ഗതാഗത കമ്മീഷണറായിരിക്കേ മറ്റൊരു കേസിൽ തിരുവനന്തപുരം ആർടിഒയെ സാക്ഷിയാക്കി വിജിലൻസ് അന്വേഷണം നടത്തിവരികയാണ്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷനിൽ എംഡിയായിരിക്കേ മരംമുറിച്ചതിലും പേപ്പറും മഷിയും വാങ്ങിയതിലും അഴിമതിയുണ്ടെന്ന പരാതിയെക്കുറിച്ചു വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഈരാറ്റുപേട്ടയിലെ ക്വാറി വിൽപനയുമായി ബന്ധപ്പെട്ടു ചിലരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ബെനാമി പേരിൽ ക്വാറിയുണ്ടോയെന്നും വിജിലൻസ് എറണാകുളം സ്പെഷൽ സെൽ അന്വേഷിച്ചിരുന്നു. ഈ അന്വേഷണങ്ങളുടെ ഫയലുകളാണു സെൻകുമാർ ശേഖരിച്ചിട്ടുള്ളത്.ഇതിനിടെയാണ് സെൻകുമാറിനെതിരായി ആഭ്യന്തര വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായി പരാതികൾ ലഭിച്ചത്.