പിണറായി കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; യുവാവിനെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന.കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത രണ്ടുപേരും നിരീക്ഷണത്തിലാണ്. അറസ്റ്റിലായ സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് സൗമ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും കാരണമാക്കി എല്ലാവരും ആത്മഹത്യ ചെയ്‌തെന്ന് വരുത്താനായിരുന്നു സൗമ്യയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് അസ്വസ്ഥത അഭിനയിച്ച്‌ സൗമ്യ ചികിത്സ തേടിയത്.പുതിയ ജീവിതം ആരംഭിക്കാനാണ് മാതാപിതാക്കളെയും മക്കളെയും കൊന്നത്. രണ്ട് യുവാക്കളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. സൗമ്യക്ക് വിഷം വാങ്ങി നല്‍കിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു.

അതേസമയം സൗമ്യയുടെ മകള്‍ ഐശ്വര്യ മരിച്ചതും വിഷം ഉള്ളില്‍ച്ചെന്ന് തന്നെയെന്ന് വ്യക്തമായി. ആന്തരികാവയവ പരിശോധനയില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തി.കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. മാതാപിതാക്കളുടെയും മക്കളുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ഇതോടെ വ്യക്തമായി.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച്‌ ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാഫലം പുറത്തുവന്നതിന് പിന്നാലൊണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *