നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹനാ ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ആണ് ജാമ്യ ഹരജി പരിഗണിച്ചത്. രഹന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രഹനയുടെ പ്രവൃത്തി ബോഡി ആര്‍ട്ടാണെന്ന് രഹനയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും ഹരജിയില്‍ വാദിച്ചെങ്കിലും ഹൈക്കോടതി ഇത് മുഖവിലക്കെടുത്തില്ല. നാല് ചുമരുകളുള്ള വീടിനകത്ത് മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ രഹന ഫാത്തിമക്ക് അവകാശമുണ്ട്. എന്നാല്‍ കുട്ടികള്‍ നഗ്നശരീരത്തില്‍ വരക്കുന്നത് സമൂഹ മധ്യത്തില്‍ പ്രചരിപ്പിച്ചത് പ്രഥമദൃഷ്‌ടിയാല്‍ കുട്ടികളെ മോശക്കാരായി ചിത്രീകരിക്കുന്നതാണെന്നും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.നേരത്തെ രഹനയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സൗത്ത് സി.ഐ കെ.ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ചിത്രം വരയ്ക്കാനുപയോഗിച്ച പെയിന്‍റ്, ബ്രഷ് അടക്കമുള്ളവ സീല്‍ ചെയ്യുകയും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ കേരള പൊലീസ് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ.ടിആക്ട് പ്രകാരവുമാണ് രഹനയ്ക്കെതിരെ കേസെടുത്തത്. ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
FLASHNEWS