ദിലീപിന്റെ ജാമ്യം: പ്രധാന ഉപാധികള്‍ ഇങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 86ാം ദിവസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്ന കര്‍ശന ഉപാധിയിലുമാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴെല്ലാം ഹാജരാകണമെന്നും ജാമ്യോപാധിയുണ്ട്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ തടവിന്റെ ആവശ്യമില്ലെന്ന് കണ്ടാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അടുത്ത ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ആലുവ ജയിലില്‍ നിന്ന് ദിലീപിനെ പുറത്തിറക്കാനുള്ള നടപടികള്‍ തുടങ്ങി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യ ഉത്തരവ് ഹാജരാക്കി പാസ്‌പോര്‍ട്ട് കെട്ടിവെച്ചതിന് ശേഷം ജയിലിലെ നടപടികളും പൂര്‍ത്തിയായാല്‍ ദിലീപിന് പുറത്തിറങ്ങാം.
ജൂലൈ 10ന് ആണ് ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ നാല് തവണ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഫെബ്രുവരി 17-നാണ് സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. അങ്കമാലി അത്താണിക്കു സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഡ്രൈവറായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍, ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ദിലീപാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *