ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് രവീന്ദ്രന് കൈമാറാന്‍ ഇ.ഡിയുടെ തീരുമാനം.

രവീന്ദ്രനുമായ ബന്ധപ്പെട്ട ഇടപാടുകള്‍ അന്വേഷിക്കുന്നതിന് ഇ.ഡി കൂടുതല്‍ പരിശോധനകള്‍ ഇന്നും നടത്തിയേക്കും. വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ചില ജ്വല്ലറികളില്‍ പങ്കാളിത്തമുണ്ടന്ന സംശയവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനുണ്ട്. രവീന്ദ്രനുമായി അടുത്ത ബന്ധമുള്ള വടകര സ്വദേശിയായ ചന്ദ്രന് നിക്ഷേപമുണ്ടന്ന് കരുതുന്ന ഹോം അപ്ലൈയന്‍സസ് സ്ഥാപനത്തിലടക്കം ഇന്നലെ ഇ.ഡി പരിശോധനകൾ നടത്തിയിരുന്നു.

അതിനിടെ സി.എം രവീന്ദ്രനെതിരായ ഇ.ഡി നീക്കത്തിൽ ജാഗ്രതയോടെ പ്രതികരിച്ചാൽ മതിയെന്ന ധാരണയിലാണ് സി.പി.എം ഉള്ളത്. രവീന്ദ്രനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങേണ്ട എന്നാണ് സി.പി.എമ്മിലുണ്ടായ ധാരണ. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരോട് സ്വീകരിച്ച സമീപനമാകും സി.പി.എമ്മിന് രവീന്ദ്രനോടും.

ശിവശങ്കറിന് പിന്നാലെ സി.എം രവീന്ദ്രനെ ഇ.ഡി ലക്ഷ്യം വെച്ചത് മുഖ്യമന്ത്രിയിലേക്കുള്ള പാലമായിട്ടാണ് സി.പി.എം കാണുന്നത്. കേന്ദ്ര ഏജൻസിക്ക് ഇക്കാര്യത്തിലുള്ള രാഷ്ട്രീയവും സി.പി.എം മനസ്സിലാക്കുന്നുണ്ട്. എന്നാലും ഒരു പരിധിക്കപ്പുറം രവീന്ദ്രനെ സംരക്ഷിക്കാൻ സി.പി.എം തയ്യാറായേക്കില്ല. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാതിരിക്കുന്നത് തെറ്റിധാരണയുണ്ടാക്കുമെന്ന സി.പി.എം നിലപാട് ഇതിന്‍റെ സൂചനയാണ്.

രവീന്ദ്രനുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് വരാനുള്ള സാധ്യതയും ചില നേതാക്കൾ തള്ളിക്കളയുന്നില്ല. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന നിലപാട് രവീന്ദ്രന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി മാറ്റിപ്പറയാനും സാധ്യതയില്ല. രണ്ട് തവണ ഇ.ഡി നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നത് തെറ്റിധാരണയുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത് കൊണ്ട് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ രവീന്ദ്രന് പാർട്ടിയുടെ സമ്മർദ്ദവുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *