അമേരിക്കയിൽ ടിക്ടോക് നിരോധിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ട് ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകും. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു അമേരിക്കയിൽ ടിക്ടോകിന് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
എന്നാൽ നിരോധനം നിലവിൽ വരുന്നതിന് മണിക്കൂറുകൾ മുമ്പ് കോടതി സ്റ്റേ വിധിക്കുകയായിരുന്നു. യു.എസ് ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ പുനഃപരിശോധനാ ഹരജി നൽകും. യു.എസ്. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ട്രംപിന്റെ ഉത്തരവിനെതിരെ ടിക്ടോക് ഉടമസ്ഥരായ ചൈനീസ് കമ്പനി സമർപ്പിച്ച ഹരജിയിലാണ് നിരോധന നടപടി കോടതി സ്റ്റേ ചെയ്തത്. അമേരിക്കൻ ഭരണഘടനയിലെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഈ നടപടി ഹനിക്കുകയാണെന്നും അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് ട്രംപ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനീസ് കമ്പനിയായ ബെറ്റ്ഡാൻസിന്റെ ഹരജി.
കൊളംബിയയിലെ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി കാൾ നിക്കോളാസ് ആണ് ഹരജി പരിഗണിച്ച് വിധി പറഞ്ഞത്. നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ആവശ്യവും ടിക്ടോക് ഉടമസ്ഥർ ഹരജിയോടൊപ്പം ഉന്നയിച്ചിരുന്നു, എന്നാൽ കോടതി ഈ ആവശ്യം പരിഗണിച്ചില്ല
FLASHNEWS