പിസി ജോർജിനെതിരെ വനിതാ കമ്മീഷൻ. വാർത്താക്കുറിപ്പിലാണ് കമ്മീഷൻ അധ്യക്ഷ എം സി ജോസഫയ്‌ൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഉള്ള സംവിധാനമാണ് വനിതാ കമ്മീഷൻ. കേരള നിയമസഭ നിയമം മൂലം നിലവിൽ വരുത്തിയ സംവിധാനം ആണിത്. കാൽ നൂറ്റാണ്ടു കാലത്തോളം പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രശ്നങ്ങളിൽ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്.
വനിതകളുടെ പ്രശ്നങ്ങൾ മുൻനിർത്തി ആരെയും വിളിച്ചു വരുത്തി മൊഴിയെടുക്കാൻ കമ്മീഷന് അധികാരം ഉണ്ട്. പല ഉന്നതരും കമ്മീഷന് മുമ്പിലെത്തി മൊഴി നൽകിയിട്ടുമുണ്ട്. പിസി ജോർജിന്റെയും മൊഴി അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് എടുക്കും. വനിതാ കമ്മീഷനെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
നേരത്തെ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ പിസി ജോർജിനെതിരെ കേസ് എടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിനെ പിസി ജോർജ് പരിഹസിച്ചിരുന്നു. സൗകര്യമുണ്ടെങ്കിൽ മൊഴി കൊടുക്കുമെന്നും കമ്മീഷന് തൂക്കിക്കൊല്ലാൻ അധികാരം ഇല്ലല്ലോയെന്നും പിസി ജോർജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് വനിതാ കമ്മീഷൻ രംഗത്തു വന്നത്.