കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾക്കെതിരെ ടിഎൻ പ്രതാൻ എംപി നൽകിയ ഹർജിയിൽ സുപ്രീംകോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചു. വിഷയത്തിൽ മറ്റു ഹർജികൾക്കൊപ്പം പ്രതാപന്റെ ഹർജിയും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി.
ഹർജി പരിഗണിക്കുന്ന വേളയിൽ നിങ്ങൾ കർഷകനാണോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. എംപിയാണ്, കർഷകൻ കൂടിയാണ് എന്ന് പ്രതാപന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ഇപ്പോഴത്തെ സംവിധാനം തുടരുകയാണോ നിങ്ങൾ ആവശ്യപ്പെടുന്നത് എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് താങ്ങുവില ഇപ്പോഴത്തെ നിലയിൽ തുടരണം എന്ന് അഭിഭാഷകൻ അറിയിച്ചു.
താങ്ങുവില ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവസ്ഥ കാർഷിക നിയമങ്ങളിൽ ഉണ്ടോ എന്ന് കോടതി ചോദിച്ചു. ഏതായാലും കക്ഷികൾക്ക് നോട്ടീസ് അയക്കുകയാണ് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി