കോൺഗ്രസ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണെന്ന പരാമർശത്തിൽ ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ മാപ്പ് പറഞ്ഞു. ഖുശ്ബുവിന്റെ പരാമർശം മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന തമിഴ്നാട്ടിലെ 30 പോലീസ് സ്റ്റേഷനുകളിൽ ഖുശ്ബുവിനെതിരെ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഖുശ്ബു ഖേദം പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസിലുള്ളവര്‍ മാനസിക വൈകല്യമുള്ളവരാണെന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോള്‍ ഖുശ്ബു പറഞ്ഞത്. കോണ്‍ഗ്രസ് വിട്ടത് സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിവാദ പ്രതികരണം.
‘ഒരു നിമിഷത്തെ വികാര വിക്ഷോഭത്താല്‍ തെറ്റായ വാക്കുകൾ ഉപയോഗിച്ചതിൽ അതിയായി ഖേദിക്കുന്നു. എന്റെ വാക്കുകൾ വേദനിപ്പിച്ചവരോട് ക്ഷമാപണം നടത്തുന്നു. ബൈപോളാര്‍, വിഷാദം തുടങ്ങിയവയുള്ളവരെ നേരിട്ടറിയാം. അവരുടെ വികാരം മാനിക്കുന്നു. ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ല. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, വിലമതിക്കുന്നുമുണ്ട്’- ഖുശ്ബു വ്യക്തമാക്കി