ന്യൂഡല്‍ഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്ബദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള പണസമ്ബാദനത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും പൊതുമേഖലാ ഓഹരി വില്പന സജീവമാക്കുന്നു. ലോകത്തെ ഏറ്രവും വലിയ കല്‍ക്കരി ഖനന കമ്ബനിയായ കോള്‍ ഇന്ത്യയിലും ഐ.ഡി.ബി.ഐ ബാങ്കിലും സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറച്ച് 20,000 കോടി രൂപ സമാഹരിക്കാനാണ് പുതിയ നീക്കം.
ഐ.ഡി.ബി.ഐ ബാങ്കില്‍ സര്‍ക്കാരിന് 47 ശതമാനം ഓഹരികളുണ്ട്. കോള്‍ ഇന്ത്യയില്‍ 66 ശതമാനവും. 2015 ജനുവരിയില്‍ കോള്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തത്തില്‍ 10 ശതമാനം വിറ്റഴിച്ച് കേന്ദ്രം 22,550 കോടി രൂപ നേടിയിരുന്നു. പൊതുമേഖലാ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്ബനിയായ എല്‍.ഐ.സിക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വിപണിയുടെ നിലവിലെ ട്രെന്‍ഡ് അനുസരിച്ചായിരിക്കും ഓഹരി വില്പന. കോള്‍ ഇന്ത്യയ്ക്ക് കേന്ദ്രം പ്രതീക്ഷിക്കുന്ന പ്രതികരണം ലഭിച്ചില്ലെങ്കില്‍, ഓഹരി വില്പന നീളും. അല്ലെങ്കില്‍, സര്‍ക്കാരിന്റെ പക്കലുള്ള ഓഹരികള്‍ കൂടി കമ്ബനി തിരിച്ചുവാങ്ങും (ബൈ ബാക്ക്).
ലക്ഷ്യം വലുത്; പ്രതിസന്ധിയും!
₹2.1 ലക്ഷം കോടി
നടപ്പു സാമ്ബത്തിക വര്‍ഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെയും എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെയും (ഐ.പി.ഒ) 2.1 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം.
3.5%
നടപ്പുവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 3.5 ശതമാനത്തില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പൊതുമേഖലാ ഓഹരി വില്പന.
എയര്‍ ഇന്ത്യയും
ബി.പി.സി.എല്ലും
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിയാനുള്ള നടപടികള്‍ക്കും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്.
7%
കൊവിഡ് പ്രതിസന്ധി മൂലം സമ്ബദ്‌വ്യവസ്ഥ നിര്‍ജീവമായതിനാല്‍ നടപ്പുവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 7 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് വിലയിരുത്തലുണ്ട്. 1994ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും അത്.
85.7%
രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 85.7 ശതമാനമായേക്കും ഈ വര്‍ഷം. നിലവില്‍ ഇത് 70 ശതമാനമാണ്.