പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാൻ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി . ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു.
ഹരജി പരിഗണിക്കവെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം.എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹരജി. വിവിധ പള്ളികളിൽ പ്രാർഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം.