കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു; മരണം 14 ആയി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റടക്കം 14 പേര്‍ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാഠെ ആണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന ദുബായില്‍നിന്നുള്ളഎയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1344 രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.

ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു.

കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.

ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

വിമാനാപകടം: ചികിത്സയ്ക്കായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *