കോവിഡ് കാലത്തെ പ്രയാസങ്ങള്‍ പല പ്രമുഖരും ഇതിനോടകം തന്നെ പങ്കുവെച്ചിരുന്നു. ശാരീരികവും മാനസീകവുമായ പ്രയാസങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാക്കിയ അനുഭവങ്ങള്‍ സമൂഹമാധ്യമാധ്യമങ്ങള്‍ വഴിയാണ് എല്ലാവരും പങ്കുവെച്ചത്. ഇപ്പോഴിതാ കോവിഡ് കാലത്ത് താന്‍ അനുഭവിച്ച പ്രയാസങ്ങല്‍ തുറന്നെഴുതിരിക്കുകയാണ് യുവതാരം സാനിയ ഇയ്യപ്പന്‍.
‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയായ സാനിയ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
”2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികൾ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്‌ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവർക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും നോക്കേണ്ടതുണ്ട്.
വെള്ളപ്പൊക്കമാകട്ടെ, പകർച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്‍റെ ക്വാറന്‍റൈൻ അനുഭവം ഞാൻ ഇവിടെ പങ്കുവെയ്ക്കുകയാണ്. എന്‍റെ പരിശോധന ഫലങ്ങൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്‍റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാൻ പോസിറ്റീവ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കണ്ടുമുട്ടിയ എന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകൾ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാൻ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഞാൻ തകർന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്‍റെ മുറിയിൽ തന്നെയിരുന്നു ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി.
നെറ്റ്ഫ്ലിക്സിൽ കൂടുതൽ എൻഗേജ്ഡ് ആവാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാൻ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകൾ തുറക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോൾ ഇടത് കണ്ണിന്‍റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.
ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതൽ ഈ സമയം വരെ ഞാൻ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്‍റെ ഉത്കണ്ഠ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാൻ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോൾ ആർക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങൾ ഒരു മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കുമ്പോൾ )
അതിനാൽ, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാനടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല. ഞാൻ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി”