ഉപരാഷ്ട്രപതി ആരാകും? ദല്‍ഹിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി സ്ഥാനത്ത് ആരെത്തുമെന്നതു സംബന്ധിച്ച് ദല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. ഉപരാഷ്ട്രപതി സ്ഥാനത്ത് രണ്ടുവട്ടം തികച്ച അന്‍സാരിയുടെ കാലാവധി ജൂണില്‍ പൂര്‍ത്തിയാകുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊപ്പം ഉപരാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പും നടക്കേണ്ടതിനാല്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കി.

വടക്കു കിഴക്കന്‍ സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാവും നാഗാലാന്റ് മുന്‍ മുഖ്യമന്ത്രിയും ഒഡീഷയുടെ ഗവര്‍ണ്ണറുമായ ഡോ. എസ്. സി ജമീറിന്റെ പേരാണ് സജീവമായി ഉയര്‍ന്നു വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവാണെങ്കിലും സര്‍വ്വ സ്വീകാര്യനായ ജമീറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അവതരിപ്പിക്കാനുള്ള ആലോചനകളാണ് ബിജെപിയിലും നടക്കുന്നതെന്നാണ് സൂചനകള്‍. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ഉപരാഷ്ട്രപതിയാകും 87കാരനായ സെനയങ്ബ ചുബതോഷി ജമീര്‍ എന്ന എസ്. സി ജമീര്‍.

നാഗാലാന്റിലെ മൊകോക്ചങ് ജില്ലയില്‍ നിന്നുള്ള നാഗ വിഭാഗക്കാരനായ ജമീര്‍ അഞ്ചുവട്ടം മുഖ്യമന്ത്രിയായി. ലോക്സഭയിലും രാജ്യസഭയിലും പ്രവര്‍ത്തിച്ച അദ്ദേഹം മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ ഗവര്‍ണ്ണറായ ശേഷമാണ് ഇപ്പോള്‍ ഒഡീഷയില്‍ ഗവര്‍ണ്ണര്‍ പദവി വഹിക്കുന്നത്. 1960ല്‍ നാഗാലാന്റിന്റെ രൂപീകരണ കരാറിലും വലിയ പങ്കുവഹിച്ച നേതാവാണ് എസ്. സി ജമീര്‍.

വടക്കു കിഴക്കന്‍ സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാവിനെ ഉപരാഷ്ട്രപതിസ്ഥാനത്ത് എത്തിക്കണമെന്ന പരിവാര്‍ സംഘടനകളുടെ ആവശ്യമനുസരിച്ചാണ് ജമീറിനെ പരിഗണിക്കുന്നതെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി ദേശീയനിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനിലാണ് താമസിച്ചത്. മോദിക്ക് വലിയ സ്വീകരണമാണ് ഗവര്‍ണ്ണര്‍ എസ്. സി ജമീര്‍ ഒരുക്കിയതും. ഇതിന് ശേഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല നിര്‍വഹിക്കുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് എസ്. സി ജമീറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി.

ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ശേഷം ഞായറാഴ്ച വൈകിട്ടായിരുന്നു രാംമാധവ്-ജമീര്‍ കൂടിക്കാഴ്ച. യോഗത്തിലെ തീരുമാനം ജമീറിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു രാം മാധവിന്റെ സന്ദര്‍ശന ദൗത്യമെന്നാണ് ലഭിക്കുന്ന വിവരം. യഥാര്‍ത്ഥ രാജ്യസ്നേഹിയും വിഘടനാവാദികളെ ഒരിക്കലും പിന്തുണച്ചിട്ടുമില്ലാത്ത വലിയ നേതാവാണ് ജമീറെന്ന് രാംമാധവ് സന്ദര്‍ശന വിവരം വ്യക്തമാക്കി ട്വിറ്ററില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *