ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി രൂപീകരിച്ചത്. സെൻസർ ബോർഡിന്‍റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു.
കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ഇനി മുതൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
നേരത്തെ നിരവധി തവണ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളെ തിരുത്തി ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ രംഗത്തുവന്നിരുന്നു. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് എന്നീ സിനിമകള്‍ ഇത്തരത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവുകള്‍ ലഭിച്ച ചിത്രങ്ങളാണ്.