ഉത്തര്‍പ്രദേശില്‍, അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കും. തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളത്തിന് പേര് നല്‍കുക. പേരുമാറ്റം അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ പ്രമേയം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറും.
അയോധ്യയില്‍ രാജ്യാന്തര നിലവാരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഈ വിമാനത്താവളം ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. 2021 ഡിസംബറോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തീയാക്കും. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴോക്കും അയോധ്യയെ ലോകത്തിലെ വലിയ തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് യുപി സർക്കാരിന്റെ ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് വിമാനത്താവളവും നിര്‍മ്മിക്കുന്നത്.
2018 ലെ ദീപാവലി ഉത്സവ സമയത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാനുള്ള തീരുമാനം വന്നിരിക്കുന്നത്.